ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ പുതിയ ഫോർമുല മുന്നോട്ടു വച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിർദേശങ്ങൾ ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയെന്നാണ് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡൻ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടി നിർത്തലാണ് ഇസ്രയേൽ മുന്നോട്ട് വയ്ക്കുന്നതെന്ന് ബെെഡൻ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേൽ സൈനികരുടെ പിൻമാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയിൽ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവിൽ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ നടക്കും. ഇത് വിജയിച്ചാൽ അടുത്ത ഘട്ടത്തിലെ പദ്ധതികൾ നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ ഗാസയിൽ നിന്നുള്ള സൈനികരുടെ പൂർണ പിൻമാറലാണ് ഇസ്രയേൽ മുന്നോട്ട് വയ്ക്കുന്നത് നിർദേശം. ഹമാസ് ബന്ദികളെയും മോചിപ്പിക്കും. മൂന്നാം ഘട്ടം പുനർനിർമ്മാണ പദ്ധതിയെക്കുറിച്ചായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൽ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണ് പുതിയ നിർദേശങ്ങളെന്നും ജോ ബൈഡൻ അവകാശപ്പെട്ടു.